മസ്കത്ത്: ദോഫാർ, അൽവുസ്ത മേഖലകളിൽ തേജ് ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം തുടങ്ങി. കനത്ത കാറ്റും മഴയുമാണ് വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. സദാ, മിർബാത്ത്, ഹദ്ബീൻ, ഹാസിക്, ജൗഫ, സൗബ്, റഖ്യുത്, സലാല തുടങ്ങിയ പ്രദേശങ്ങളിൽ ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. നേരീയതോതിൽ തുടങ്ങിയ മഴ അർധ രാത്രിയൊടെ ശക്തിയാർജിക്കുകയായിരുന്നു.
കാറ്റിന്റെ കേന്ദ്രം ഒമാൻ തീരത്തുനിന്ന് 450 കിലോമീറ്റർ അകലെയാണ്. ഇതുമായി രൂപപ്പെട്ട മഴമേഘങ്ങൾ ദോഫാർ ഗവർണറേറ്റിലെ സദാ വിലായത്തിൽനിന്ന് 140 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ ദോഫാർ ഗവർണറേറ്റിന്റെയും യമനിലെ അൽ മഹ്റ ഗവർണറേറ്റിന്റെയും തീരങ്ങളിലേക്ക് ചുഴലിക്കാറ്റ് നീങ്ങുന്നത് തുടരുകയാണെന്ന് സിവിൽ ഏവിയേഷന്റെ മുന്നറിയിപ്പ് നൽകിയിരുന്നു. ഞായറാഴ്ച വൈകീട്ട് നാലോടെ കരുത്താർജിച്ച കാറ്റ് (കാറ്റഗറി നാല്) അതിശക്തിയോടെയാണ് ഒമാൻ-യമൻ തീരത്തേക്ക് നീങ്ങിയത്.
എന്നാൽ തിങ്കളാഴ്ച പുലർച്ചെ നാലോടെ ശക്തി കുറഞ്ഞ് കാറ്റഗറി മൂന്നിലേക്ക് മാറുകയും ചെയ്തു. കാറ്റ് ദുർബലമായി (കാറ്റഗറി ഒന്ന്) ചൊവ്വാഴ്ചയോടെ യമൻ തീരം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കനത്ത കാറ്റും മഴയും തുടരും. വിവിധ ഇടങ്ങളിലായി 50മുതൽ 150 മി.മീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന് സിവിൽ ഏവിയേഷന്റെ മുന്നറിയിപ്പിൽ പറയുന്നു. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 46മുതൽ 64 കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റിന്റെ വേഗം. കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ നാല് മുതൽ ഏഴ് മീറ്റർവരെ ഉയർന്നേക്കും. 74മുതൽ 129 കി.മീ വേഗത്തിലായിരിക്കും കാറ്റ് വീശുക. 200മുതൽ 500 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ കവിഞ്ഞൊഴുകും. അറബിക്കടലിന്റെ തീരങ്ങളിൽ തിരമാലകൾ ആറ് മുതൽ 12 മീറ്റർവരെ ഉയർന്നേക്കുമെന്നും സി.എ.എ മുന്നറിയിപ്പിൽ പറയുന്നു.